ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപിൽ കേന്ദ്രസർക്കാർ അംഗീകാരം നൽകിയ ഗ്രേറ്റ് നിക്കോബാർ പദ്ധതി പ്രകൃതിക്കും ഗോത്ര പൈതൃകത്തിനും എതിരായ ഗുരുതര കുറ്റകൃത്യവും അഴിമതിയുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
ആൻഡമാൻ നിക്കോബാറിൽ നടത്തിയ പര്യടനത്തിനുശേഷം സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലാണ് പദ്ധതിക്കെതിരേ രാഹുൽ വിമർശനമുയർത്തിയത്. "വികസനത്തിന്റെ ഭാഷയിൽ മറച്ചുവച്ച നാശം’ എന്നാണ് പദ്ധതിയെ രാഹുൽ വിശേഷിപ്പിച്ചത്.അതേസമയം, രാജ്യത്തിന്റെ വികസന, സാന്പത്തിക താത്പര്യങ്ങൾ മുൻനിർത്തിയാണ് 81,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.
അന്താരാഷ്ട്ര ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ, പവർ പ്ലാന്റ്, ടൗണ്‍ഷിപ്പ് എന്നിവയുൾപ്പെടുന്ന ഈ വിപുലമായ വികസനം സമുദ്രവ്യാപാരത്തെയും സുരക്ഷയെയും ശക്തിപ്പെടുത്തുമെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നു.
മലാക്ക കടലിടുക്കിനോടു ചേർന്നുള്ള ഈ ദ്വീപിന്റെ സ്ഥാനം അന്താരാഷ്ട്ര കപ്പൽഗതാഗതത്തിൽ ഇന്ത്യക്കു വലിയ സ്വാധീനം നൽകുമെന്നും സർക്കാർ കരുതുന്നു. എന്നാൽ, പദ്ധതി നടപ്പാക്കുന്നതോടെ 160 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മഴക്കാടുകൾ വെട്ടിനശിപ്പിക്കുന്നതും ദശലക്ഷക്കണക്കിന് മരങ്ങൾ മുറിച്ചുമാറ്റുന്നതും വരുംതലമുറകളോടു ചെയ്യുന്ന അനീതിയാണെന്ന് രാഹുൽ ആരോപിക്കുന്നു. കോർപറേറ്റ് കന്പനികളെ സഹായിക്കാനാണു വികസനമെന്ന പേരിൽ പദ്ധതി വിഭാവനം ചെയ്തതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാർ അംഗീകാരം നൽകിയ പദ്ധതിക്കെതിരേ പ്രദേശത്തെ ആദിവാസിനേതാക്കളുടെ നേതൃത്വത്തിൽ സമരം നടന്നുവരികയാണ്. പര്യടനത്തിനിടയിൽ സമരസമിതി നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തി.